Wednesday, January 12, 2011

ശുദ്ധി

1) അബുമാലിക്കു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേര്‍പകുതിയാകുന്നു. (മുസ്ലിം)

2) ജാബിര്‍(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധീകരണവും ആകുന്നു. (അഹ്മദ്)

3) ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും വിസര്‍ജ്ജനത്തിന് പോകുമ്പോള്‍, ശുദ്ധീകരണത്തിനായി അയാള്‍ മൂന്ന് കല്ല് കൊണ്ട് പോകട്ടെ. എന്തുകൊണ്ടെന്നാല്‍ ഇവ അവനു മതിയാകുന്നതാണ്. (അബൂദാവൂദ്)

4) ജാബിര്‍(റ) പറഞ്ഞു, വിസര്‍ജ്ജനത്തിനു ആവശ്യമായപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തെ ആര്‍ക്കും കാണാതാകുന്നതുവരെ (ദൂരസ്ഥലത്തേക്ക്) പോയി. (അബൂദാവൂദ്)

5) അബുമൂസാ(റ) നിവേദനം ചെയ്തു, പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും മൂത്രവിസര്‍ജ്ജനത്തിനുള്ള സ്ഥലം ആരാഞ്ഞുകൊള്ളട്ടെ. (അബൂദാവൂദ്)

6) ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്റെ(സ) വലതു കൈ തന്റെ വുസുവിനും തന്റെ ആഹാരത്തിനും ആയിരുന്നു; ഇടതു കൈ, വിസര്‍ജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ്)

7) മുആദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ശപിക്കപ്പെട്ട മുന്നു കാര്യങ്ങളില്‍നിന്നു പിന്‍മാറുക: ഉറവുകള്‍ക്കു സമീപവും, വഴിയിലും, (മനുഷ്യന്‍ വിശ്രമിക്കുന്ന) തണലിലും വിസര്‍ജ്ജിക്കുന്നത്. (അബൂദാവൂദ്)

8) അബൂഹുറയ്റാ(റ) പറഞ്ഞു: പ്രവാചകന്‍(സ) കക്കൂസിലേക്ക് പോയപ്പോള്‍, ഞാന്‍ അവിടുന്നിനു ഒരു ചെറുപാത്രത്തിലോ തോല്‍സഞ്ചിയിലോ വെള്ളം കൊണ്ടുവരികയും, അവിടുന്ന് വെള്ളം ശുദ്ധീകരണത്തിനായി ഉപയോഗിക്കുകയും, പിന്നീട് കന്റെ കയ്യ് മണ്ണില്‍ തേക്കുകയും പിന്നീട് ഞാന്‍ അവിടുന്നിന് മറ്റൊരു പാത്രം വെള്ളം കൊണ്ടുവരികയും അവിടുന്നു വുസു ഉണ്ടാക്കുകയും ചെയ്തു (അബൂദാവൂദ്)

9) ആയിശ(റ) പറഞ്ഞു: പ്രവാചകന്‍(സ) കക്കൂസില്‍ നിന്ന് പുറത്ത് വരുമ്പോള്‍ പറയുക പതിവായിരുന്നു: നിന്റെ (രക്ഷിതാവിന്റെ) പാപമോചനത്തെ ഞാന്‍ തേടുന്നു. (തിര്‍മിദി)

10) അനസ്(റ) പറഞ്ഞു: പ്രവാചകന്‍(സ) കക്കൂസില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ അവിടുന്നു പറയുക പതിവായിരുന്നു. എന്നില്‍ നിന്ന് മാലിന്യത്തെ നീക്കം ചെയ്കയും എനിക്ക് ആരോഗ്യത്തെ പ്രദാനം ചെയ്കയും ചെയ്ത അല്ലാഹുവിനാകുന്നു സര്‍വ്വസ്തോത്രങ്ങളും. (ഇബ്നുമാജാ)

11) ആയിശ(റ) പറഞ്ഞു: രാത്രിയിലോ പകലോ പ്രവാചകന്‍(സ) ഉണര്‍ന്നെഴുന്നേറ്റാല്‍ മിസ്വാക്ക് (ദന്തധാവിനി) ഉപയോഗിക്കുന്നതിനു മുമ്പായി വുസു ചെയ്യാറില്ല. (അബൂദാവൂദ്)

12) ശുറൈഹിബ്നുഹാനി(റ) പറഞ്ഞു: ഞാന്‍ ആയിശയോടു ചോദിച്ചു: അല്ലാഹുവിന്റെ ദൂതന്‍(സ) സ്വഗൃഹത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒന്നാമതായി ചെയ്തതെന്തായിരുന്നു? അവര്‍ പറഞ്ഞു: പല്ലുതേയ്ക്കല്‍ (മുസ്ലിം)

13) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)ക്ക് ബ്രഷും ശുചീകരിക്കാനുള്ള വെള്ളവും ഞങ്ങള്‍ ഒരുക്കി വെക്കുമായിരുന്നു. രാത്രി ഉണര്‍ത്താനുദ്ദേശിക്കുന്ന സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തും. അനന്തരം അവിടുന്ന് ബ്രഷ് ചെയ്യുകയും വുളു എടുക്കുകയും നമസ്കരിക്കുകയും ചെയ്തിരുന്നു. (മുസ്ലിം)

14) ശുറൈഹി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ആയിശ(റ) യോടു ചോദിച്ചു. നബി(സ) വീട്ടില്‍ കയറിയാല്‍ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവര്‍ മറുപടി പറഞ്ഞു, (മുസ്ലിം)

15) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ബ്രഷ് ചെയ്യല്‍ വായയുടെ ശുദ്ധീകരണവും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമാകുന്നു. (നസാഈ)

16) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു. പത്തുകാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു. മീശ വെട്ടുക. 2 താടി വളര്‍ത്തുക, ബ്രഷ് ചെയ്യുക. 4. (വുളുവില്‍) മൂക്കില്‍ വെള്ളം കയറ്റുക, 5 നഖം വെട്ടുക, ബറാജിം (വിരല്‍മടക്കുകള്‍) കഴുകുക, 7 കക്ഷം പറിക്കുക. 8 ആനത്ത് (ഗുഹ്യഭാഗത്തെ രോമങ്ങള്‍ ) കളയുക, ശൌചം ചെയ്യുക. റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം)

No comments:

Post a Comment